രാജ്യത്തെ ഇടപാടുകളില്‍ 68 % ഇടപാടുകള്‍ നോട്ടുകള്‍ വഴിയാണെന്ന് സി.എല്‍.എസ്.എ. എന്ന റിസര്‍ച്ച് ഏജന്‍സിയുടെ പഠനം വന്നിട്ടുണ്ട്. ഇത്തരം പണം ഇടപാടുകളില്‍ വലിയൊരു ശതമാനം ടാക്സിന് പുറത്താണ്.റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പാതി തുക മാത്രമേ കണക്കില്‍ കാണിക്കപ്പെടുന്നുള്ളൂ.അധികമായി നല്‍കപ്പെടുന്ന തുക മറ്റൊരു വസ്തു കച്ചവടത്തിലേക്കോ,നിയമ വിധേയമല്ലാത്ത 'ബ്ലേഡ് പലിശ' വ്യാപാരത്തിലേക്കോ,കള്ള പണം വെളുപ്പിക്കാനുള്ള സംരംഭങ്ങളിലേക്കോ (Money Laundering) ഒക്കെ വക മാറ്റപ്പെടുകയായിരുന്നു.തീവ്രവാദ ഗ്രൂപ്പുകളുടെയും മാഫിയയുടെയും പ്രവര്‍ത്തനം മൂലം കള്ള നോട്ടുകള്‍(Fake currency) സര്‍വ്വ സാധാരണമായി നിലകൊണ്ടു.ബിനാമി ദല്ലാളുകള്‍ ഊതിപ്പെരുപ്പിച്ചു നിറുത്തിയിരിക്കുന്ന വസ്തുവില നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം ഇടക്കാലത്ത് ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ ഇടിയുമെന്നാണ് എന്റെ കണക്കുകൂട്ടല്‍.അത് താല്‍ക്കാലികമായ മന്ദത ഉണ്ടാക്കുമെങ്കിലും,ന്യായമായ വിലയില്‍ പിന്നീട് വസ്തു ഇടപാടുകള്‍ നടക്കാന്‍ സഹായിക്കും.
ഇന്ത്യയില്‍ പത്തു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ ടാക്സ് ഫയല്‍ ചെയ്യുന്നുള്ളൂ.കൂടുതല്‍ ആളുകള്‍ വരുമാന നികുതി അടയ്ക്കാന്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി വഴി വെയ്ക്കും.ഇത് ഗവണ്മെന്റിന്റെ വരുമാനം കൂട്ടുകയും ബജറ്റ് കമ്മിയുടെ ശതമാനം കുറയ്ക്കുകയും ചെയ്യും.ഇപ്പോള്‍,ഇന്ത്യയുടെ നിലവിലെ ഫിസ്കല്‍ ഡെഫിസിറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം ആണ്.ബജറ്റ് കമ്മി കുറയ്ക്കാന്‍ ടാക്സ് നിരക്ക് കൂട്ടുന്നതിനേക്കാള്‍ പ്രധാനം ടാക്സ് ബേസ് ( അടയ്കുന്നവരുടെ എണ്ണം) കൂട്ടുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഡിസംബറിനകം നിലവിലെ മണി സപ്ലൈയില്‍ നിന്ന് ബാങ്കുകളിലേക്കു തിരിച്ചെത്താത്ത പണത്തിന്റെ തോതു കണക്കാക്കി കൂടുതല്‍ തുക റിസര്‍വ് ബാങ്ക് ഗവണ്മെന്റിനു ഇന്ഫ്രാ ഡെവലപ്മെന്റ് ചെയ്യാന്‍ നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടിസ്ഥാന സൗകര്യം കൂട്ടാതെ വളരാന്‍ കഴിയില്ലെന്ന് പറയേണ്ടതില്ലല്ലോ.
സമാന്തര സമ്പദ്ഘടന വഴിയുള്ള കണക്കില്‍പെടാത്ത ഇടപാടുകള്‍ ആണ്,പണപെരുപ്പം മൂലം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വാങ്ങാനുള്ള കഴിവ് (Purchasing Power) ഇത്രയധികം കുറയാന്‍ കാരണം. ബാങ്കുകളിലേക്കു നിക്ഷേപം ഒഴുകിയെത്തിയത്,പലിശ നിരക്കുകള്‍ കുറയാന്‍ ഇടയാക്കും.ഇത് കുറഞ്ഞ പലിശയില്‍ ലോണ്‍ നേടാന്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹായിക്കും.നിക്ഷേപങ്ങള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാകാന്‍ ഇടയാക്കും.ഈ സാമ്പത്തിക വര്‍ഷം, അര ശതമാനം വളര്‍ച്ചാ നിരക്ക് കുറഞ്ഞാലും,വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട നിലയിലേക്കാകും നയിക്കുക.
ഏതു മരുന്നിനും സൈഡ് എഫ്ഫക്ടു ഉള്ളതുപോലെ ഇവിടെയും ഉണ്ടാകും. ഉപഭോഗ സംസ്കാരത്തിന് തിരിച്ചടി കിട്ടും.കാഷ് ഇടപാടുകളില്‍ നിന്ന്, ഡിജിറ്റല്‍ മണി ഇടപാടുകളിലേക്ക് മാറാന്‍ നിരവധി കച്ചവടക്കാരും വ്യക്തികളും നിര്‍ബന്ധിതരാകും.വികസിത രാജ്യങ്ങളില്‍ നോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നതിനെക്കാള്‍ ഡെബിറ്റ് കാര്‍ഡുകളും ഡിജിറ്റല്‍ വാലറ്റും പ്രചരിക്കുന്നു.കറന്‍സി പ്രിന്റിംഗ് ചെലവുകള്‍ കുറയ്ക്കണമെന്ന ലക്‌ഷ്യം നമ്മുടെ ഗവണ്മെന്റിനും ഉണ്ട്.
എന്നാല്‍,എനിക്ക് വിയോജിപ്പുള്ള കാര്യം പകരമായി വലിയ ഡിനോമിനേഷന്‍ ആയ രണ്ടായിരം രൂപാ നോട്ട് ഇറക്കിയതും പുതിയ അഞ്ഞൂറ് രൂപാ നോട്ടുകള്‍ വൈകുന്നതും ആണ്.ലിക്വിഡിറ്റി പ്രശ്നം ഗുരുതരമാകാതിരിക്കാന്‍ പകരം ആവശ്യമായ നോട്ടുകള്‍ പെട്ടെന്ന് തന്നെ ബാങ്കുകളില്‍ എത്തിക്കേണ്ടതു അനിവാര്യമാണ്.നോട്ടുപിന്‍വലിക്കല്‍ നേരത്ത് കാണിച്ച വേഗത പുതിയ നോട്ടുകള്‍ എത്തിക്കുന്നതിലും ആവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.
സർ, നല്ല ബ്ലോഗ് . ഇവിടുത്തെ മാധ്യമങ്ങൾ എന്തുകൊണ്ട് ഈ വാർത്ത ഇത്ര പെരുപ്പിച്ചു നെഗറ്റീവ് ആയി ചിത്രീകരിക്കുന്നു. നെഗറ്റീവ് വാർത്തകളോട് നമ്മുടെ കേരളിയ സമൂഹം കാണിക്കുന്ന പ്രേത്യേക താല്പര്യം മൂലം ആണോ.
മറുപടിഇല്ലാതാക്കൂ