ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാർക്കറ്റ് നിരീക്ഷണം- നവംബർ 2017


വിപണി ഇനി എങ്ങോട്ട് ? സ്റ്റോക്ക് മാർക്കറ്റിൽ എല്ലായ്പ്പോഴും ഉയരുന്ന ചോദ്യമാണിത്.പല ഘടകങ്ങൾ പരിശോധിച്ചുള്ള വിശദമായ വിലയിരുത്തലിൽ നിന്ന് മിക്കപ്പോഴും ഒരു ധാരണ കിട്ടും. ഇപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് തോന്നുന്നത്,പ്രതീക്ഷകളുടെ ചിറകിലേറി പറക്കുന്ന സ്വപ്ന സഞ്ചാരികൾ ഇന്ത്യൻ വിപണിയിൽ വര്ധിക്കുന്നുവെന്നതാണ്. ഇന്ത്യയുടെ ജി.ഡി.പി യുടെ വളർച്ചാ നിരക്ക് ശക്തി പ്രാപിക്കുന്നുവെന്ന ധാരണ കുറേക്കാലമായി സജീവമായിരുന്നു.എന്നാൽ,പ്രതീക്ഷയ്‌ക്കൊത്ത നിരക്ക് നേടാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നമുക്ക് സാധിച്ചില്ല.
ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ (Structural Reforms) കൊണ്ടു വരുമ്പോൾ,വ്യാപാര മേഖലയിൽ താൽക്കാലികമായ മന്ദത ഉണ്ടാകാറുണ്ട്.ഡീ മോണിറ്റൈസേഷനും,ജി.എസ്.ടി യും ദീർഘ കാലത്തേക്കുള്ള മികച്ച ചുവടു വെപ്പുകളാണ്.എന്നാൽ,അത് സ്വീകരിക്കപ്പെടുന്നതിൽ ഉണ്ടായ വിമുഖത നമ്മുടെ ബിസിനസ്സ് രംഗത്തെ ബാധിച്ചിട്ടുണ്ട്.ഡീ മോണിറ്റൈസേഷൻ കൊണ്ട് ഏറ്റവും ഗുണം ഉണ്ടായത് ഷെയർ മാർക്കെറ്റിനാണ്. ഭൂമിയിലേക്കും,സ്വര്ണത്തിലേക്കും,ഫിക്സഡ് ഡിപ്പോസിറ്റുകളിലേക്കുമായി ഒഴുകിയിരുന്ന പണത്തിൽ കുറച്ചൊക്കെ മ്യുച്വൽ ഫണ്ടുകളിലും ഓഹരികളിലും എത്തിച്ചേർന്നു. ഒരു വര്ഷം മുൻപ്,7900 എത്തിയ നിഫ്റ്റി ഈ മാസം 10490 വരെ ഉയർന്നു.ബാങ്കിങ്ങ്, ഓട്ടോ, കൺസ്യുമർ ഗുഡ്‌സ്,ഫിനാൻഷ്യൽ സർവീസ്,മീഡിയ,മെറ്റൽ സൂചികകളും ഉയരങ്ങൾ കീഴടക്കി.താരതമ്യേന കുറഞ്ഞു നിൽക്കുന്നത് ഫാർമ,ഐ.ടി.,റിയാൽറ്റി, പബ്ലിക് സെക്ടർ ഓഹരികൾ മാത്രമാണ്.ഉയർച്ച നേടിയ സെക്ടറുകളിലൊക്കെ താൽക്കാലികമായ പ്രോഫിറ്റ് ബുക്കിങ് പ്രകടമാണ്. രാജ്യത്തിന്റെ ഫോറിൻ എക്സ്ചേഞ്ചു റിസർവ് ഇപ്പോൾ റെക്കോർഡ് നിലവാരമായ നാനൂറു ബില്യൺ ഡോളറിൽ കൂടുതലാണ്.രൂപയുടെ മൂല്യം കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ്.ശരാശരി നോക്കിയാൽ,പണപ്പെരുപ്പവും നിയന്ത്രണ വിധേയമാണ്.
എന്നാൽ,കയറ്റുമതിയെ വലിയ തോതിൽ മറികടക്കുന്ന രീതിയിലുള്ള ഇറക്കുമതിയിൽ ഉണ്ടാകുന്ന ഗണ്യമായ വർദ്ധനവ് നല്ല സൂചനയല്ല.ഈ വര്ഷം ഇറക്കുമതി 28 ശതമാനം വർധിച്ചപ്പോൾ,കയറ്റുമതിയിൽ 8 ശതമാനം വളർച്ച മാത്രമാണ് ഉണ്ടായത്. കമ്പനികളുടെ ലാഭനിരക്ക് ( corporate earnings ) കഴിഞ്ഞ ക്വാർട്ടറിൽ പ്രതീക്ഷ കാത്തിട്ടുണ്ട്.പ്രത്യേകിച്ച്,നിഫ്റ്റി കമ്പനികളിൽ ഭേദപ്പെട്ട വളർച്ച ഉണ്ടായി.എന്നാൽ,മൊത്തത്തിൽ നോക്കുമ്പോൾ ഗണ്യമായ മാറ്റമില്ല.കോർപറേറ്റ് ഏണിങ്‌സ് സ്ഥിരമായി വളർന്നില്ലെങ്കിൽ,അത് ഓഹരികളിൽ തിരുത്തലിനു വഴി വെയ്ക്കാനിടയുണ്ട്.നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം,വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള പണമൊഴുക്കിന് വ്യത്യാസം വന്നിട്ടുണ്ട്.സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഈ വര്ഷം നിക്ഷേപിക്കപ്പെട്ടതു 12200 കോടിയാണെങ്കിൽ,പ്രാഥമിക വിപണിയിലേക്ക്‌ (IPO & QIP ) ഒഴുകിയത് 35000 കോടിയാണ്.പല മുൻ നിര ഓഹരികളും വലിയ വില നിലവാരത്തിലെത്തിയതിനാലാണ് ഈ ചുവടു മാറ്റം.അടുത്തിടെ വന്ന ഇൻഷുറൻസ് കമ്പനികളുടെ ഐ.പി.ഓ യിലേക്കാണ് ഏറ്റവുമധികം നിക്ഷേപം നടന്നത്.
കഴിഞ്ഞ തവണ ഓഹരികളിൽ തിരുത്തൽ സാധ്യത നില നിന്നപ്പോഴാണ്,കേന്ദ്ര ഗവണ്മെന്റ് പൊതുമേഖലാ ബാങ്കുകൾക്കുള്ള രണ്ടു ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്.ഇത് മുൻ നിര പബ്ലിക് സെക്ടർ ബാങ്കുകളുടെ ഓഹരികളിൽ പൊടുന്നനെയുള്ള കുതിപ്പിനിടയാക്കി.ഭാര്ത് മാല പദ്ധതിയും വിപണിയ്ക്കു ജീവനേകി.എന്നാൽ,നിഫ്റ്റി സൂചികയിലെ പി.ഇ. നിലവാരം ഇപ്പോൾ 25.8 ആണ്.പി.ബി.യാകട്ടെ 3 .4 ആണ് .വാല്യൂവേഷൻ തത്വങ്ങൾ അനുസരിച്ചു ,താരതമ്യേന ഉയർന്ന നിലവാരമാണിത്.
മാർക്കറ്റ് സെന്റിമെൻറ് അനുസരിച്ചു ചലിക്കുന്ന ഒരു വിപണിയാണ് ഇപ്പോൾ ഉള്ളതെന്നാണ് എന്റെ കാഴ്ചപ്പാട്.2018 മുതൽ 2020 വരെ വിവിധ ഓഹരികളിലായി ഉണ്ടാകാനിടയുള്ള മുന്നേറ്റം പ്രതീക്ഷിച്ചാണ് ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങൾ പണമിറക്കുന്നത്.ഘടനാപരമായ പരിഷ്‌കാരങ്ങൾ കമ്പനികളുടെ ലാഭ ക്ഷമത വർധിപ്പിക്കുമെന്ന് മ്യുച്വൽ ഫണ്ടുകളും,വിദേശ ധനകാര്യ സ്ഥാപനങ്ങളുമൊക്കെ പ്രതീക്ഷിക്കുന്നു.ജി.എസ്.ടി നിരക്കുകളിൽ അഴിച്ചു പണി പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ,സ്ഥിരമായി വിപണി സൂചികകൾ കുതിക്കുമ്പോൾ മതിമറന്നു പോകരുതെന്നാണ് എന്റെ എളിയ മനസ്സ് പറയുന്നത്.കുത്തനെ വില ഉയർന്ന ഓഹരികളിൽ,മൊത്തമായോ ഭാഗികമായോ ലാഭമെടുക്കുന്നതു വഴി പെട്ടെന്നുള്ള തിരുത്തലുകളിൽ വീഴാതെ രക്ഷപ്പെടാനാവും.
സെക്ടർ റൊട്ടേഷൻ ( Sector Rotation) ഇന്ത്യൻ മാർക്കറ്റിൽ സ്ഥിരം കാഴ്ചയാണ്.വൻ കുതിപ്പ് നടത്തിയ സെക്ടറുകൾ കുറെ ക്കാലം മാത്രമായി വില്പന സമ്മർദ്ദത്തിലാകാറുണ്ട്.വലിയ നിക്ഷേപകർ കുറഞ്ഞു കിടക്കുന്ന സെക്ടറുകളിലേക്കു ശ്രദ്ധ മാറ്റാറുമുണ്ട് .രണ്ടു വർഷത്തെ ഇടിവിനു ശേഷം,കഴിഞ്ഞ വര്ഷം മുതൽ മെറ്റൽ സെക്ടറിൽ ഉണ്ടായ കുതിപ്പ് ഇതിനു ഉദാഹരണമാണ്.ഇപ്പോഴത്തെ നിലയിൽ,താരതമ്യേന ആകർഷകമായ മൂല്യത്തിൽ വ്യാപാരം നടക്കുന്നത് ഫാർമാ,ഐ.ടി.,കോർപറേറ്റ് ലെൻഡിങ്,പവർ മേഖലകളിലാണ്.ഇവയിലെ സ്ഥിരതയോടെ വളരുന്ന കമ്പനികൾ ദീർഘ കാല നിക്ഷേപകർക്ക് ഗുണകരമാകുമെന്നു കരുതുന്നു.സൂചികകൾ പിന്തുടരുന്നതിനു പകരം,മാനേജുമെൻറ് ഗുണമേന്മയുള്ള കമ്പനികളിൽ ശ്രദ്ധിക്കുകയാണ് നിക്ഷേപകർ ചെയ്യേണ്ടത്.ഇന്ത്യൻ മാർക്കറ്റിന്റെ ആചാര്യനായിരുന്ന ചന്ദ്ര കാന്ത് സമ്പത്തു പറഞ്ഞത് പോലെ,ഓഹരി വിലയിൽ മുപ്പതോ നാൽപ്പതു ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്ന വളർച്ചാ നിരക്കുള്ള കമ്പനികൾ തിരഞ്ഞെടുക്കുന്നതാണ് ഈ അവസത്തിൽ അഭികാമ്യം.
ക്രൂഡ് ഓയിൽ അടക്കമുള്ള കമ്മോഡിറ്റികളിൽ വില ഉയർന്നാൽ ഷെയർ മാർക്കറ്റ് സൂചികകളുടെ വർദ്ധനവിന് താൽക്കാലികമായെങ്കിലും കൂച്ചു വിലങ്ങു വീഴും.ആഗോള പ്രതിസന്ധികളിൽ ചാഞ്ചാടുന്ന സ്വഭാവം ഇന്ത്യൻ സൂചികകൾക്കുണ്ട്.കലണ്ടർ വർഷത്തിന്റെ അവസാനം ഒരു തിരുത്തൽ പുതുമയല്ല താനും.ഇപ്പോൾ വളരെ ഉയർന്ന നിലവാരത്തിൽ ട്രേഡ് ചെയ്യപ്പെടുന്ന അമേരിക്കൻ വിപണിയിൽ തിരുത്തൽ നടന്നാലും,ഇന്ത്യൻ സൂചികകളിൽ ഹൃസ്വകാല പ്രതിഫലനം ഉണ്ടാകാനിടയുണ്ട്. ആഗോള വിപണിയിലെ ചലനങ്ങൾ പെട്ടെന്ന് സ്വാധീനം ചെലുത്തുന്ന വിപണിയാണ് നമ്മുടേത്.മിഡിൽ ഈസ്റ്റിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങൾ,വെനിസ്വലയിലെ രൂക്ഷമായ കടക്കെണി എന്നിവ ആഗോള സൂചികകളെ സ്വാധീനിക്കാൻ ഇടയുണ്ട്.ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലവും സമീപ കാലയളവിൽ നിർണായകമാകും.
Disclaimer & Disclosure:
Sony Joseph,Author is a SEBI Registered Research Analyst and involves in active stock recommendations for his clients.This is a personal view about general market situation:not an advice.Stock market is subject to internal or external risks.Do your own analysis before any decision.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുതിയ നിക്ഷേപകര്‍ അറിയാന്‍

ഇലക്ട്രിക് വെഹിക്കിൾ : ഈ ദശകത്തിന്റെ സെക്ടർ?

 ഏതാണ് അടുത്ത ഏഴു വർഷത്തിൽ സമ്പത്ത് സൃഷ്ടിക്കുമെന്ന് ഏറെ പ്രതീക്ഷകളുള്ള സെക്ടർ? ഇന്ത്യൻ വാഹനമേഖലയുടെ ഭാവി കുടികൊള്ളുന്നത്  ഇലക്ട്രിക്  വെഹിക്കിൾ രംഗത്ത്  ആകുമെന്നാണ്  കരുതുന്നത്. 2030 ആകുമ്പോൾ 15% എങ്കിലും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം എന്നതാണ് ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. മികച്ച നിക്ഷേപാവസരം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പലതും ഈ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തിക്കഴിഞ്ഞു. നികുതി നിരക്കുകളിൽ ഇളവ്, സൗജന്യ രജിസ്‌ട്രേഷൻ, വാഹനങ്ങൾക്കും ചാർജിങ്ങ് സ്റ്റേഷനുകൾക്കും സബ്‌സിഡി തുടങ്ങിയവയിലൂടെ ഇലക്ട്രിക് മേഖലയുടെ പുരോഗതിക്കു ഗവണ്മെന്റ് പിന്തുണ നൽകുന്നുണ്ട്.  ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം, ബാറ്ററി അടക്കമുള്ള ഘടകഭാഗങ്ങളുടെ നിർമ്മാണം, ചാർജിങ്ങ് സ്റ്റേഷനുകളുടെ സ്ഥാപിക്കലും, നടത്തിപ്പും എന്നിങ്ങനെ വിവിധ സാധ്യതകളാണ് ഈ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്ന കമ്പനികൾക്കു മുന്നിലുള്ളത്. ഉയർന്ന അന്തരീക്ഷ മലിനീകരണവും, പെട്രോളിയം ഇറക്കുമതിക്കായി വിദേശനാണ്യം വലിയ തോതിൽ ചിലവഴിക്കേണ്ടിവരുന്നതും ഇന്ന് നാം നേരിടുന്ന സുപ്രധാന വെല്ലുവിളികളാണ്. ലോകത്തിൽ ഏറ്റവുമധികം മലിനീകരണമുള്ള പത്ത് പട്ടണങ്ങളിൽ പാതിയിലേറെ

എന്താണ് ടെക്നിക്കൽ അനാലിസിസ്?